ശ്രീനഗർ: പൂഞ്ചിൽ അഞ്ച് സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണം അന്വേഷിക്കാൻ എൻഐഎ. ഇതിന്റെ ഭാഗമായി സംഘം ഉടൻ ജമ്മു കശ്മീരിലെത്തും. ഇന്നലെ വൈകീട്ടോടെയാണ് പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്.
ഡൽഹിയിൽ നിന്നുള്ള എട്ട് പേർ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെ ഇവർ ജമ്മു കശ്മീരിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസിനോട് വിവരങ്ങൾ അന്വേഷിച്ചറിയും. ഇവർ ശേഖരിച്ച തെളിവുകളും എൻഐഎ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും സംഭവ സ്ഥലം പരിശോധിക്കുക. നിലവിൽ ബോംബ് സ്‌ക്വാഡും, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സ്ഥലത്ത് പരിശോധന തുടരുകയാണ്.
രാഷ്ട്രീയ റൈഫിൾസിലെ സേനാംഗങ്ങളായ ഹെവീൽദാർ മൻദീപ് സിംഗ്, ലാൻസ് നായിക് ദേബാശിഷ് ബസ്വാൾ, ലാൻസ് നായിക് കുൽവന്ദ് സിംഗ്, ശിപായി ഹരികൃഷ്ണ സിംഗ്, ശിപായി സേവക് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭട്ട ധുരിയൻ വനമേഖലയിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെ ഇവരുടെ വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു ജവാൻ ആശുപത്രിയിൽ ചികിത്സയിലാണ്. വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ആദരാഞ്ജലികൾ അർപ്പിച്ചു.
Discussion about this post