ശ്രീനഗർ: പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. ഡ്രോണുകളുടെയും നിരീക്ഷണ ഹെലികോപ്റ്ററുകളുടെയും സഹായത്തോടെയാണ് സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്. അഞ്ച് സൈനികരുടെ വീരമൃത്യുവിന് കാരണക്കാരായ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം.
ആക്രമണം ഉണ്ടായ പ്രദേശത്തെ വനമേഖലയിലും സമീപത്തെ ഗ്രാമങ്ങളിലുമാണ് ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്. ആക്രമണത്തിന് പിന്നാലെ ഇവിടെയെവിയെങ്കിലും ഇവർ രഹസ്യമായി ഒളിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സൈനികർ തിരച്ചിൽ നടത്തിയെങ്കിലും ഭീകരരുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡ്രോണുകളും, നിരീക്ഷണ ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തിയാൽ ഉടൻ തന്നെ വകവരുത്താനുള്ള സാങ്കേതിക വിദ്യകളും ഇതിലുണ്ട്.
അതേസമയം ഭീകരർ അതിർത്തി കടന്ന് തിരികെ പാകിസ്താനിലേക്ക് കടക്കാനുള്ള സാദ്ധ്യതകളും സുരക്ഷാ സേന തള്ളിക്കളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിരീക്ഷണമാണ് തുടരുന്നത്. അതിർത്തി മേഖലകളിൽ സൈനികർ പഴുതടച്ചുള്ള നിരീക്ഷണവും ജാഗ്രതയും തുടരുകയാണ്. ജില്ലാ അതിർത്തികളിലും സമാനമായ നിലയാണുള്ളത്. വാഹന പരിശോധനയുൾപ്പെടെ കർശനമാക്കിയിട്ടുണ്ട്. ഇതിന് പുറമേ സംശയംതോന്നുന്നയാളുകളെ കർശന പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് ചെക്‌പോസ്റ്റുകളിലൂടെ കടത്തിവിടുന്നത്.
Discussion about this post