തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ആണ് ചോർന്നു. പ്രധാനമന്ത്രിയുടെ പോലീസ് സുരക്ഷയുടെ സമഗ്ര വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ അടക്കം ഇതിലുണ്ട്.
വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സാധാരണയായി നടത്താറുള്ളത്. എസ്പിജി, എൻഎസ്ജി, ഐബി, സംസ്ഥാന ഇന്റലിജൻസ്, ലോക്കൽ പോലീസ് തുടങ്ങീ വിവിധ ഏജൻസികൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
എഡിജിപി ഇന്റലിജൻസാണ് എല്ലാം ഉൾപ്പെടുത്തിയുള്ള സുരക്ഷാ സ്‌കീം തയ്യാറാക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണം, താമസം, പ്രോഗ്രാമിൽ ആരൊക്കെ പങ്കെടുക്കണം, അവിടെ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണം, ഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ, ആരൊക്കെ അവിടെ ഉണ്ടാകണം തുടങ്ങീ വലിയൊരു സ്‌കീം ആണ് സന്ദർശനത്തിന് മുൻപ് തയ്യാറാക്കുന്നത്. ഓരോ പോയിന്റിൽ ഏതൊക്കെ പോലീസുകാർ നിൽക്കണം എന്നത് ഉൾപ്പെടെയുള്ള വളരെ വിശദമായ വിവരണമാണ് ഇതിൽ ഉണ്ടായിരിക്കുക.
ഈ സ്‌കീം തയ്യാറാക്കിയ ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. 49 പേജുകളുള്ള ഈ സ്‌കീം ആണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എഡിജിപി ഇന്റലിജൻസ് ടി.കെ.വിനോദ് കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥർക്കാണോ ഇത് കൈമാറിയിരിക്കുന്നത്, അവരോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരാണ് ഇത് ചോർത്തിയത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും വിനോദ് കുമാർ വ്യക്തമാക്കി.
തയ്യാറാക്കിയ സ്‌കീം ചോർന്ന സ്ഥിതിക്ക് പുതിയ സ്‌കീം തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിക്കെതിരെ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിനിടെയാണ് സുരക്ഷാ സ്‌കീം ചോർന്നത്.
Discussion about this post