ന്യൂഡൽഹി: അയോഗ്യതയെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ വായിൽ തോന്നിയത് പറഞ്ഞുനടക്കുന്ന അലസനായ രാഷ്ട്രീയക്കാരനാണ് രാഹുലെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് നടപ്പിലാക്കാനാകാത്ത വാഗ്ദാനങ്ങളും ജനങ്ങൾക്ക് നൽകിയാണ് രാഹുലിന്റെ നടപ്പ്. അയാൾക്ക് ജനങ്ങളോട് യാതൊരു വിധത്തിലുള്ള പ്രതിബദ്ധതയുമില്ല. ജാതി സെൻസസുമായി ബന്ധപ്പെട്ട് കർണാടകയിൽ രാഹുൽ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
തൊഴിൽ രഹിതരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം, ജാതി സെൻസസ് എന്നിവയാണ് കർണാടകയിൽ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ. ദശാബ്ദങ്ങൾ അധികാരത്തിലിരുന്ന കോൺഗ്രസാണ് ഇപ്പോൾ പുതിയ വാഗ്ദാനങ്ങളുമായി ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം കർണാടക തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ വെല്ലുവിളികളെയും മറികടന്ന് 74 പുതുമുഖങ്ങളെ മത്സരിപ്പിക്കാൻ ബിജെപി എടുത്ത തീരുമാനം വിപ്ലവകരമായിരുന്നു. പാർട്ടിയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ ആകെ പുരോഗതി ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post