ബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കെത്തുന്നതോടെ ശക്തമായ പ്രചരണത്തിനു കോപ്പുകൂട്ടി ബിജെപി. വിവിധ ദേശീയ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നതോടെ പ്രചാരണം കൂടുതൽ ഊർജ്ജസ്വലമാകും എന്ന് പ്രതീക്ഷിക്കുന്നു. 1200 ഓറോളം പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇരുപത്തിയഞ്ചോളം മഹാസമ്മേളനങ്ങളിലും റോഡ് ഷോകളിലും പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കും. 200 ലധികം മണ്ഡലങ്ങളിലെ വോട്ടർമാരുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും.
നരേന്ദ്രമോദിക്ക് പുറമെ സ്റ്റാർ ക്യാമ്പയ്‌നർമാരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒരേ ദിവസം കർണാടകയെ മുഴുവൻ ഇളക്കി മറിക്കുന്ന തരത്തിൽ യോഗി ആദിത്യനാഥിൽ തുടങ്ങി നരേന്ദ്രമോദി വരെ പങ്കെടുക്കുന്ന നിരവധി പരിപാടികളിലൂടെ ഒരു ”കാർപ്പറ്റ് ബോംബിംഗാണ്” ബിജെപി ലക്ഷ്യമിടുന്നത്.
224 മണ്ഡലങ്ങളിലൂടെ കടന്നുപോയ വിജയ സങ്കല്പ യാത്രകൾ, 200 ഓളം മോർച്ച സമ്മേളനങ്ങൾ, 35 ഓളം മഹാ സമ്മേളനങ്ങൾ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ 100 ഓളം പരിപാടികൾ, 60,000 ബൂത്തുകളിൽ ബൂത്ത് വിജയ സങ്കല്പ അഭിയാനുകൾ തുടങ്ങിയ പരിപാടികൾക്ക് ശേഷമാണ് ബിജെപി അവസാന ഘട്ട ക്യാമ്പയിനുകൾ ആരംഭിക്കുന്നത്.
നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്, യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര സഹമന്ത്രി ശോഭ കലന്ദലാജെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുടങ്ങിയ നേതാക്കൾ, കിച്ച സുധീപിനെ പോലെയുള്ള സൂപ്പർ താരങ്ങൾ തുടങ്ങിയവരൊക്കെ ഇതുവരെ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നരേന്ദ്രമോദിയുടെയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യം കർണാടകയിലുണ്ടാകും.
Discussion about this post