തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇടുക്കിയിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴവരെ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസവും ഇടുക്കിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അധികൃതരുടെ നിർദ്ദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.
മഴയ്ക്ക് പുറമേ കാറ്റ്, ഇടി, മിന്നൽ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിലുള്ള കാറ്റിനാണ് സാദ്ധ്യതയുള്ളത്. അതിനാൽ മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെങ്കിലും കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post