ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളുടെ സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ ചെയ്യാൻ വേണ്ടി അവർ ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ പോകുന്നതെന്ന് അമിത് ഷാ ചോദിച്ചു.
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടതുകൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും വരാനില്ലെന്ന് അമിത് ഷാ പറഞ്ഞു. ഹുബ്ബാളി എല്ലാ കാലവും ബിജെപിക്ക് ഒപ്പം നിന്നിട്ടുള്ള മണ്ഡലമാണ്. അവിടെ ഇത്തവണ ജഗദീഷ് ഷെട്ടാർ തോൽക്കും. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വവും ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ ഒരേ മനസ്സോടെ ഒരുമിച്ച് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ബിജെപി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ആക്ഷേപങ്ങൾക്കും അമിത് ഷാ മറുപടി പറഞ്ഞു. ബാലിശമായ വാദങ്ങളാണ് രാഹുൽ സദാ ഉന്നയിക്കുന്നത്. അവരുടെ പക്കൽ തെളിവുണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങളിലൂടെ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാം എന്ന് ഇപ്പോഴും കോൺഗ്രസ് ചിന്തിക്കുന്നതാണ് അവരുടെ പരാജയമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post