തിരുവനന്തപുരം: ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ സർക്കാരാണ് അതിന് പ്രധാന കാരണങ്ങളിലൊന്ന്. രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ന് കേരളത്തിന് ആദ്യത്തെ വന്ദേഭാരത് ലഭിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട് അനേകം പ്രൊജക്ടുകൾ ആരംഭിച്ചു. വാട്ടർ മെട്രോ ആരംഭിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ഇന്നിവിടെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങൾ വളരെ അറിവുള്ളവരും, വിദ്യാസമ്പന്നരുമാണ്.
ഭാരതം ഇന്ന് ലോകത്തിന് മുന്നിൽ ഇത്ര ശക്തമായ വിശ്വാസം നേടിയെടുത്തതിന് കാരണം പലതാണ്. ഒന്നാമതായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരാണ് . രാജ്യത്തിന്റെ നന്മക്കായി ശക്തമായ തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. രണ്ടാമത്തേത് കേന്ദ്രസർക്കാർ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനായി അഭൂതപൂർവ്വമായ നിക്ഷേപ സാദ്ധ്യതകൾ കണ്ടെത്തുന്നു. മൂന്നാമത്തേത് യുവാക്കളുടെ സ്‌കില്ലിനായുള്ള ഇൻവെസ്റ്റ്‌മെന്റ്. നാലാമതായി നമ്മുടെ സർക്കാർ കോപ്പറേറ്റീവ് ഫെഡറലിസത്തിന് ശക്തി നൽകുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നു. കേരളം വികസിച്ചാൽ ഭാരതം വികസിക്കുമെന്ന ലക്ഷ്യത്തിലൂന്നിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. സേവനമനോഭാവത്തോട് കൂടിയാണ് നാം പ്രവർത്തിക്കുന്നത്.
ഇന്ന് ലോകത്ത് ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ശക്തമായ അംഗീകാരം ലഭിക്കുന്നുണ്ട്. കേന്ദ്രം നടത്തുന്ന പരിശ്രമങ്ങളുടെ ഫലം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കുന്നു. ഭാരതത്തിന്റെ വികസിത ശക്തിയുടെ ലാഭം അവിടെ താമസിക്കുന്ന മലയാളികൾക്കും ലഭിക്കുന്നു. ഈ വർഷം ബഡ്ജറ്റിൽ പത്ത് ലക്ഷം കോടിയിലധികം അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ച് കഴിഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്ത് പബ്ലിക് ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക് മേഖലകളിൽ പരിപൂർണമായ പുനർജീവന സാദ്ധ്യതകൾ തേടുകയാണ്. ഇന്ന് ഭാരതീയ റെയിൽവേ അതിന്റെ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2009 മുതൽ 2014 വരെ കേരളത്തിലെ റെയിൽവേയ്ക്ക് ലഭിച്ച തുകയുടെ അഞ്ചിരട്ടി ഇതുവരെ ചെലവഴിച്ച് കഴിഞ്ഞു.
തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബുകളാക്കിയാണ് ഇവയെ മാറ്റുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് പോലെയുള്ള ആധുനിക ട്രെയിനുകൾ നമ്മുടെ പ്രതീക്ഷയ്ക്ക് പ്രകാശം നൽകുന്നു. അധിക സ്പീഡിനായി ഇന്ന് ഇവയെല്ലാം തയ്യാറാവുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക സാമ്പത്തിക പൈതൃക കേന്ദ്രങ്ങളെയെല്ലാം ഈ വന്ദേഭാരത് ബന്ധിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
Discussion about this post