ഇടുക്കി: ഇടുക്കിയിൽ നാട്ടുകാർക്കിടയിൽ ഭീതി വിതച്ച് ൈസ്വര്യവിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30നാണ് മോക്ക്ഡ്രിൽ നടത്തുന്നത്. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ആനയെ എന്നാണ് പിടികൂടുന്നത് എവിടേക്കാണ് മാറ്റുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല.
ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താനും അധികൃതർ തീരുമാനിച്ചത്. പോലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിൽ ആണ് നടക്കുക. മയക്കുവെടി വയ്ക്കുന്നതിന് എട്ടംഗ സംഘത്തെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. ആനയെ എവിടേക്ക് മാറ്റണമെന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം വനംവകുപ്പ് എടുക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. മോക്ക്ഡ്രിൽ വിലയിരുത്തിയതിന് ശേഷമായിരിക്കും ആനയെ എവിടേക്ക് മാറ്റണം എന്നതിൽ തീരുമാനമാകൂ. പെരിയാറിനാണ് മുൻഗണന. അഗസ്ത്യവനം, ശംഖിലി, പറമ്പിക്കുളം എന്നിവയും പരിഗണിക്കുന്നുണ്ട്.
Discussion about this post