പട്ന: ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കി ബിഹാർ സർക്കാർ. ജയിൽ ചട്ടങ്ങളിൽ അടുത്തയിടെ വരുത്തിയ ഭേദഗതികൾ പ്രകാരമാണ് ആനന്ദ് മോഹൻ സിംഗ് ഉൾപ്പെടെ 27 പേരെ ജയിൽ മോചിതരാക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചത്.
1994ൽ മുസാഫർപൂരിലെ ഗുണ്ടാത്തലവനായിരുന്ന ചോതൻ ശുക്ലയുടെ മൃതദേഹ സംസ്കാര ചടങ്ങുകൾക്കിടെ ഗോപാൽഗഞ്ച് ജില്ലാ കളക്ടറായിരുന്ന യുവ ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ആനന്ദ് മോഹൻ സിംഗ്. കഴിഞ്ഞ 15 വർഷമായി ഇയാൾ ജയിലിലായിരുന്നു.
2007ൽ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ആനന്ദ് മോഹൻ സിംഗിന്റെ ശിക്ഷ 2008ൽ പട്ന ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ബിഹാറിലെ ജയിൽ ചട്ടമനുസരിച്ച് ഡ്യൂട്ടിയിലിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് ഒരിക്കലും ശിക്ഷയിൽ ഇളവ് നൽകാൻ സാധിക്കില്ല. ഇതനുസരിച്ച്, ആനന്ദ് മോഹൻ സിംഗ് ജീവിതാവസാനം വരെ ജയിലിൽ കഴിയണമായിരുന്നു. ഈ ചട്ടമാണ്, മഹാസഖ്യ സർക്കാർ മറികടന്നത്.
കൊടും കുറ്റവാളിയായ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ തുറന്നുവിടാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ആർജെഡി നേതാവും കൊടും ക്രിമിനലുമായ ആനന്ദ് മോഹൻ സിംഗിന് വേണ്ടി നിതീഷ് കുമാർ സർക്കാർ നിയമവാഴ്ചയെ ബലികഴിച്ചുവെന്ന് ബിജെപി എം പിയും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ബിഹാറിൽ വീണ്ടും ജംഗിൾ രാജിന് വഴിയൊരുക്കുകയാണ് സഖ്യസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനം വേദനാജനകവും നിരാശാജനകവുമാണ് എന്നായിരുന്നു കൊല്ലപ്പെട്ട ഐ എ എസ് ഓഫീസറുടെ ഭാര്യയുടെ പ്രതികരണം.
Discussion about this post