തിരുവനന്തപുരം: വീടിനുള്ളിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി പല തവണ ലൈംഗിക- പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. അതേസമയം തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
മാർച്ച് 30നായിരുന്നു വസ്ത്രം മാറാൻ മുറിയ്ക്കുള്ളിലെ ബാത്‌റൂമിലേക്ക് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകളായ എട്ടാംക്ലാസുകാരിയെ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ മൂക്കിൽ നിന്നും രക്തവും ഒഴുകിയിരുന്നു. ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഈ മാസം ഒന്നിന് കുട്ടി മരിയ്ക്കുകയായിരുന്നു.
പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ഇതേ തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്. പിന്നിൽ ലഹരി സംഘങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്തിട്ടുണ്ട്. മ്യൂസിയം പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്. ഇത് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
Discussion about this post