ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം(പിഎസ് 2). കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത് ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്‌നം ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതു കൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിർത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാൻ അവിശ്രമം കഠിനമായി അധ്വാനിച്ചിട്ടുണ്ടെന്ന് മണിരത്‌നം പറയുന്നു. പ്രേക്ഷകർക്ക് രണ്ടാം ഭാഗത്തെ കുറിച്ച് ഒരു ഗണിപ്പും മുൻ വിധിയും ഉണ്ടായിരിക്കും. പടം പുറത്തു വരുന്നതിനു മുമ്പു തന്നെ അവർ ആഘോഷിക്കാൻ തുടങ്ങി. ഈ അംഗീകാരത്തിന്റെയും വിജയത്തിന്റെയും വലിയ പങ്കും സൃഷ്ടാവ് കൽക്കിക്ക് അവകാശപ്പെട്ടതാണ് .
ആദ്യ ഭാഗത്തിൽ പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, ഒരോരുത്തരും പ്രയാണം ചെയ്യുന്ന രീതി വിവരിച്ച് തുടങ്ങി വെച്ചു. എന്നാൽ അവരുടെ (കഥാപാത്രങ്ങളുടെ) ബന്ധങ്ങൾ, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങൾ എല്ലാം വിവരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. രണ്ടാം ഭാഗം തീർച്ചയായും നല്ല രീതിയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും പൂർണത കൈ വന്നിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയാനാവും.
കോവിഡ് കാലത്ത് നൂറു പേർ മാത്രമേ ജോലി ചെയ്യാവൂ, എന്ന പ്രോട്ടോകോൾ ഉണ്ടായിരുന്നു. പേപ്പറിൽ എഴുതി വെച്ചതിനുമപ്പുറം എങ്ങനെ മികവോടെ ചിത്രീകരിക്കാം, നടീ നടന്മാരെ ക്യാമറക്ക് മുന്നിൽ കൊണ്ട് വന്ന് നിറുത്തി, പാശ്ചാത്തലത്തിൽ മ്യൂസിക് എങ്ങനെ വരും, എന്നൊക്കെയുള്ള ഒട്ടേറേ ചിന്താ കുഴപ്പങ്ങളും പേടിയുമോക്കെ വേട്ടയാടിയിരുന്നു. പേപ്പറിലുള്ളത് ക്യാമറക്കുള്ളിലേക്ക് വരുമ്പോൾ അത് ഇനിയും വളരണം,വികസിക്കണം, തിളങ്ങണം അതാണ് പ്രധാനം. ചില സമയത്ത് നടീ നടന്മാരിൽ നിന്നും പ്രതീക്ഷിച്ച പെർഫോമൻസ് കിട്ടാൻ താമസം വന്നേക്കാം. അതിനിടയിൽ നമ്മൾ എടുക്കുന്ന ആ വിഷയത്തിൽ ‘സംതിങ്ങ് സ്‌പെഷൽ ‘ വരണം.. മണിരത്‌നം പറയുന്നു.
അഞ്ചു ഭാഗങ്ങളുള്ള മഹാ ഗ്രന്ഥമാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. ഒട്ടനവധി കഥാപാത്രങ്ങൾ അതിലുണ്ട്. അത്രയധികം കഥാപാത്രങ്ങൾ സൃഷിട്ടിക്കാനുള്ള ധാരാളം സമയവും എഴുതാനുള്ള മനസ്സും ഭാവനയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമ പൂർണമായും വേറിട്ട, വ്യത്യസ്തമായ മറ്റൊരു മീഡിയമാണ്. വെറുതെ വാക്കുകളാലുള്ള വിവരണം കൊണ്ട് കഥ പറയാനാവില്ല. കൽക്കി ഒരു കാര്യം വിവരിച്ച് വരുമ്പോൾ ‘അവിടെ പോയിട്ടു വരാം’ എന്ന് പറഞ്ഞു പോകുന്നു. സ്‌ക്രീനിൽ അങ്ങനെ പോയിട്ട് വരാൻ പറ്റില്ല. അങ്ങനെ പോയാലും അത് മനസിലാക്കി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. തീർച്ചയായും നീതിപൂർവ്വം ചില മാറ്റങ്ങളുണ്ട് … എന്നാൽ കൽക്കി രചിച്ച പൊന്നിയിൻ സെൽവന്റെ ആത്മാവും ജീവനും തീർച്ചയായും സിനിമയിലുണ്ട്. സിനിമ കണ്ട ശേഷം നിങ്ങളും അത് പറയും.’
നോവലിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. എല്ലാം ചേർത്ത് കോർത്തിണക്കി വരുമ്പോൾ നോവലിൽ ഇല്ലാത്ത ചില വിഷയങ്ങളും ചേർക്കേണ്ടതായി വന്നു. നോവൽ ഏതു വിധത്തിൽ എങ്ങനെ വേണമെങ്കിലും എഴുതാം. എന്നാൽ സിനിമയിൽ ക്ലൈമാക്‌സ് ഉച്ചത്തിൽ വന്നു നിൽക്കണം. സിനിമയുടെ ഭാഷക്ക് ഇത് കടുത്ത വെല്ലവിളി തന്നെ. കൽക്കിയുടെ രചനയിലെ നല്ല മുഹൂർത്തങ്ങൾ ഒന്നും ഒഴിവാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.
ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയും അല്ല, ഒരു സൂപ്പർ ഹീറോ എന്തു വേണമെങ്കിലും ചെയ്യും എന്നില്ല. കപടതയും സിനിമാ ശൈലിയിലുള്ള അതിഭാവുകത്വവും തല പൊക്കരുത്. കഥയിലെ ഈ സംഭവങ്ങളെല്ലാം നടന്നിട്ടുണ്ടാവും എന്ന് വിശ്വസിപ്പിക്കണം. ആ ഉത്തരവാദിത്വം നിറവേറ്റി എന്നാണ് കരുതുന്നതെന്നും മണിരത്‌നം പറഞ്ഞു.
മറ്റാരെങ്കിലും എടുത്തിരുന്നെങ്കിൽ താനും ഒരു പ്രേക്ഷകന്റെ സ്ഥാനത്ത് നിന്നു കൊണ്ട് വിമർശിച്ചിട്ടുണ്ടാവും. പൊന്നിയിൻ സെൽവൻ എല്ലാവർക്കും ഇഷ്ടപ്പെട്ട കഥയാണ്. എല്ലാവരും അവരവരുടെ മനസ്സിലുള്ള സങ്കല്പം വെച്ചാണ് കണ്ടത്. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടു എന്നാണ് അറിഞ്ഞത്. പൊന്നിയിൻ സെൽവൻ വായിച്ചപ്പോൾ തന്നെ ആകർഷിച്ചതെന്തോ, തനിക്ക് എന്ത് ഇഷ്ടപ്പെട്ടുവോ ആ ഫ്‌ലേവർ മാറാതെ കൊണ്ടു വരണം എന്ന് ആഗ്രഹിച്ചു എന്നും മണിരത്‌നം വ്യക്തമാക്കി.
Discussion about this post