കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖ താരങ്ങൾ എത്താതിരുന്നതിൽ വിവാദം വേണ്ടെന്ന് കുടുംബം. ഇത് സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കവേയാണ് മാമുക്കോയയുടെ മക്കൾ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ദിലീപും വിളിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും വിദേശത്താണെന്നും അതിനാലാണ് വരാൻ കഴിയാതെ പോയതെന്നും മകൻ മുഹമ്മദ് നിസാർ പറഞ്ഞു.
ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല പിതാവ്. ഓരോരുത്തർക്കും ഓരോ ബുദ്ധിമുട്ടുകളാണ്. വരാത്തതിനൊന്നും ആരോടും ഒരു പരാതിയും ഇല്ല. അങ്ങനെ പരാതി ഉണ്ടാക്കാൻ ബാപ്പ ശീലിപ്പിച്ചിട്ടും ഇല്ല. മരിച്ച ആളുകളെക്കുറിച്ച് നല്ലതായാലും ചീത്തയായാലും പറയരുതെന്നാ. നാടകീയമായി ആരും വന്നു പോകുന്നതിൽ കാര്യമില്ല. സൗകര്യമുളളവർ വരിക, പോകുക. കുടുംബത്തിന് യാതൊരു പരാതിയുമില്ലെന്നും മകൻ പറഞ്ഞു.
ഇന്നസെന്റുമായി ബാപ്പയ്ക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ബാപ്പയും പുറത്തായിരുന്നു. തിരിച്ച് നാട്ടിലെത്തിയിട്ടാണ് പോയത്. നേരത്തെ സുഖമില്ലാതിരുന്ന സമയത്ത് അമ്മയിൽ നിന്നൊക്കെ വിളിച്ച് ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നതായും കുടുംബം പറഞ്ഞു. മാമുക്കോയയ്ക്ക് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും കൊച്ചിയിൽ പോയി മരിച്ചാൽ ഇതിലും കൂടുതൽ സിനിമക്കാർ വരുമായിരുന്നുവെന്നുമുളള സംവിധായകൻ വി.എം വിനുവിന്റെ പരാമർശമാണ് വിവാദമായത്.
Discussion about this post