ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്താന്റെ പേര് പറയാതെ, വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ഒരു രാഷ്ട്രം തീവ്രവാദികൾക്ക് അഭയം നൽകിയാൽ, അത് മറ്റുള്ളവർക്ക് മാത്രമല്ല, തനിക്കും ഭീഷണിയാണെന്ന് ഓർക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സമൂലവൽക്കരണം ആശങ്കാജനകമാണ്, മാത്രമല്ല ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ പാതയിലെ പ്രധാന തടസ്സവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്സിഒയെ കൂടുതൽ ശക്തവും കൂടുതൽ വിശ്വസനീയവുമായ ഒരു അന്താരാഷ്ട്ര സംഘടനയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മളുടെ ഏറ്റവും മുൻഗണന തീവ്രവാദത്തെ ഫലപ്രദമായി നേരിടുക എന്നതായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
എല്ലാ അംഗരാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും പരസ്പരം ബഹുമാനിക്കുന്ന, അവരുടെ നിയമാനുസൃത താൽപ്പര്യങ്ങൾ പരിഗണിച്ച്, പ്രാദേശിക സഹകരണത്തിന്റെ ശക്തമായ സംഘടനയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കാൻ കൂട്ടായി പ്രവർത്തിക്കാനും അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയോ ഫണ്ട് ചെയ്യുകയോ ചെയ്യുന്നവരോട് ശക്തമായ ഭാഷയിൽ പ്രതിഷേധിക്കാനും എസ്സിഒ അംഗരാജ്യങ്ങളോട് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനമോ അതിനെ പിന്തുണയ്ക്കുന്നതോ മനുഷ്യരാശിക്കെതിരായ വലിയ കുറ്റകൃത്യമാണെന്നും സമാധാനത്തിനും സമൃദ്ധിക്കും ഈ വിപത്തിനൊപ്പം നിലനിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post