ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചു. പൂജ ചെയ്താണ് വനം വകുപ്പ് അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. വന്യ ജീവി സങ്കേതത്തിൽ നിന്നും 20 കിലോമീറ്ററുകൾ ഉള്ളിലായിട്ടാണ് ആനയെ തുറന്നുവിടുക.
ദുർഘടം പിടിച്ച കാട്ടുപാതയിലായിരിക്കും വനം വകുപ്പ് അരിക്കൊമ്പനെ തുറന്നുവിടുക. ഇവിടേക്ക് ആനയെ എത്തിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വലിയ മരച്ചില്ലകളടക്കം വെട്ടിമാറ്റിയാണ് അരിക്കൊമ്പന് വഴിയൊരുക്കുന്നത്.
അതേസമയം അരിക്കൊമ്പനെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തിൽ രാവിലെ 7 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
അരിക്കൊമ്പനെ തുടർന്നും നിരീക്ഷിക്കുന്നതിനായി ജിപിഎസ് റേഡിയോ കോളര്‍ കഴുത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി നടക്കുന്ന ദൗത്യത്തിനൊടുവിൽ ഇന്ന് രാവിലെ 11.55നാണ് ആദ്യ മയക്കുവെടി വെച്ചത്. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയ ശേഷമാണ് അരിക്കൊമ്പൻ ലോറിയിൽ കയറിയത്.
Discussion about this post