തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി എം പിയും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. സംസ്ഥാന സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഫലം കാണില്ല. എന്താണ് ശരിയും തെറ്റും എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
ഒരാഴ്ചയായി റേഷനും പെൻഷനും ലഭിക്കുന്നതിൽ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടാണ് ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം. എൻഐസിയുടെ സെർവറുകളിലെ സാങ്കേതിക തകരാറാണ് റേഷൻ ലഭിക്കുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ അതിന് നേർവിപരീതമാണ് വസ്തുത. സോഫ്‌റ്റ്‌വെയർ മാത്രം പരിപാലിക്കുന്ന എൻഐസി സെർവറിൻ്റേതല്ല, സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്‌നം. സ്വന്തം പരാജയം സംസ്ഥാന സർക്കാർ ഇപ്പോൾ എൻഐസിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ചുമലിൽ കെട്ടിവെയ്ക്കുന്നു.
കേരള ഡാറ്റ സെൻ്റർ ഹോസ്റ്റ് ചെയ്യുന്ന PDS ആപ്ലിക്കേഷൻ 7 വർഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമാണ്. റേഷൻ വിതരണത്തിനുള്ള POS സിസ്റ്റം കൃത്യമായി കൈകാര്യം ചെയ്യണ്ടത് സംസ്ഥാന സർക്കാരാണ്. NIC വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ 22 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാലഹരണപ്പെട്ട PDS സംവിധാനം മാറ്റാൻ കേരള സർക്കാരിനോട് NIC പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ, സെർവറുകൾ അപ്‌ഗ്രേഡുചെയ്യുകയും, യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സെർവറുകളിലേക്ക് ഡാറ്റ മാറ്റുന്നതിന് NIC സംസ്ഥാന സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഡാറ്റ മാറ്റുന്നത് സുഗമമാക്കുന്നതിനായി, കേരളീയരോട് യഥാർത്ഥ കാര്യം പറയാതെ തന്നെ PDS പ്രവർത്തവനം നിർത്തിവെപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രകാശ് ജാവ്ദേക്കർ ചൂണ്ടിക്കാട്ടുന്നു.
ആധാർ യൂസർ ഏജൻസി (AUA) വഴി ആധാർ സ്ഥിരീകരണം നടത്തേണ്ടത് അതാതുസംസ്ഥാനങ്ങളാണ്. സ്ഥിരതയില്ലാത്ത കേരളത്തിലെ ആധാർ സ്ഥിരീകരണ സംവിധാനത്തെക്കുറിച്ച് കേരള സർക്കാരിന് യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് കേരളത്തിലെ റേഷൻ കടകളിൽ ആധാർ സ്ഥിരീകരണം ഫലപ്രദമായി നടക്കാത്തത്.
സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അക്ഷയ സെന്ററുകളിലൂടെ മാത്രമേ പെൻഷനുള്ള മസ്റ്ററിംഗ് നടത്താവൂ എന്ന് കേരള സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയും തുടർന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്ന ഈ പ്രത്യേക അനുമതി ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. കൂടാതെ ജീവൻ രേഖ സോഫ്‌റ്റ്‌വെയർ ആക്‌സസ് ചെയ്യാൻ കോമൺ സർവ്വീസ് സെൻ്റർ (CSC), മറ്റ് ഏജൻസികൾ എന്നിവരെ അനുവദിക്കാനും, ജീവൻ രേഖ സോഫ്‌റ്റ്‌വെയർ ആക്‌സസ് ചെയ്യാൻ അർഹരായ പെൻഷൻകാർക്ക് തുറന്ന പോർട്ടൽ നൽകാനും ഉത്തരവിടുകയും ചെയ്തിരുന്നു.
രാഷ്ട്രീയ കുതന്ത്രങ്ങൾ ഉപയോഗിച്ചുള്ള മുതലെടുപ്പ് നടത്താൻ ഇനിയും കഴിയില്ലെന്ന് കേരളസർക്കാർ മനസ്സിലാക്കണമെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കുന്നു.
Discussion about this post