ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ ജനങ്ങൾക്ക് കർശന നിർേേദ്ദശവുമായി സൈന്യം. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും സംഭവങ്ങളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് സൈന്യം അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്നും ഏവരും വിട്ട് നിൽക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.
പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പേരുകളും വിവരങ്ങളും അവിശ്വസനീയമാണ്. ജമ്മു കശ്മീരിൽ ഒരിക്കലും സമാധാനം പുലരരുതെന്നാണ് പാകിസ്താന്റെ നിർബന്ധം. അതുകൊണ്ടു തന്നെ അന്തരീക്ഷം കലുഷിതമാക്കാൻ നിരന്തര ശ്രമം നടത്തുകയാണ്. ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ലഹരിയും കടത്തി യുവാക്കളെ വഴി തെറ്റിക്കുന്നു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.
കേന്ദ്രസർക്കാരും സൈന്യവും കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കശ്മീരിന്റെ വികസനം സാധിക്കുക നിങ്ങളിലൂടെയാണ്. അതിന് ഭീകരവാദം അവസാനിക്കണം. ഈ ലക്ഷ്യത്തിനായി സൈന്യത്തിനൊപ്പം കശ്മീരിലെ ഓരോ സഹോദരീ സഹോദരന്മാരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും സൈന്യം അറിയിച്ചു.
ഇക്കഴിഞ്ഞ 20 നായിരുന്നു അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം ഉണ്ടായത്. ഉത്തരവാദികളായ ഭീകരർക്കായി ഒരാഴ്ചയായി ഊർജ്ജിത ശ്രമം തുടരുന്നുണ്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പ്രദേശവാസികളായ ചിലരാണ് ഭീകരരെ സംരക്ഷിക്കുന്നത് എന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് നിർദ്ദേശവുമായി സൈന്യം രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post