തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേയ്ക്ക് തീവെച്ച കേസിൽ നാല് വർഷം അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവുകൾ ഇന്ന് രാവിലെ എങ്ങിനെയാണ് കിട്ടിയതെന്ന് മനസിലാകുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്. ഇത്തരം വിലകുറഞ്ഞ നടപടികളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കോർപ്പറേഷനിൽ സിപിഎമ്മിനെതിരായി നടക്കുന്ന സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും വി.വി രാജേഷ് പറഞ്ഞു.
നിരവധി അന്വേഷണ ഏജൻസികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തിന്റെ കർശനനിർദ്ദേശ പ്രകാരം ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വിജി ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്ന് വി.വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിലാരംഭിച്ച സമരങ്ങളിലും, ഇന്നലെയാരംഭിച്ച നിയമപോരാട്ടത്തിലും സി പിഎമ്മിനുണ്ടായ പരിഭ്രാന്തിയാണ് ഗിരികുമാറിന്റെ അറസ്റ്റിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്ന് വി.വി രാജേഷ് ചൂണ്ടിക്കാട്ടി.
പിൻവാതിൽ നിയമനങ്ങൾക്കെതിരായി നടക്കുന്ന സമരങ്ങളുടെ മുൻനിരയിൽ നില്കുന്ന നേതാവിനെത്തന്നെ കള്ളക്കേസിൽ കുടുക്കുന്നതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം വൃക്തമായിരിയ്ക്കുകയാണെന്നും വി.വി രാജേഷ് പറഞ്ഞു.
Discussion about this post