കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്നലുകൾ ഇന്നലെ മുതൽ ലഭിക്കുന്നില്ല. ഇന്നലെ പുലർച്ച മുതലാണ് സിഗ്നലുകൾ ലഭിക്കാതായത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് വനംവകുപ്പിന് കണ്ടെത്താനാകാത്ത സാഹചര്യമാണുള്ളത്. ആന ചോലവനത്തിനുള്ളിൽ ആയതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തത് എന്ന നിഗമനവും വനംവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധർ പറയുന്നത്.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്ന് വിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലിന് ശേഷമാണ് സിഗ്നലുകൾ കിട്ടുന്നത് അവസാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കാനായി വനംവകുപ്പ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും, അവർക്കും അരിക്കൊമ്പൻ എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്നലെ അവസാനം ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ അടുത്ത് വരെ അരിക്കൊമ്പൻ എത്തിയിട്ടുണ്ട്. ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നുവെന്നാണ് സിഗ്നലിൽ നിന്ന് മനസിലായത്. സിഗ്നലുകളിൽ നിന്ന് ലഭിക്കുന്ന സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് അന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.










