ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മേഘമല ഭാഗത്തെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് അടുത്തേക്ക് അരിക്കൊമ്പൻ എത്തിയത്.
ഇവിടെയുള്ള കൃഷി നശിപ്പിക്കാനും അരിക്കൊമ്പൻ ശ്രമിച്ചു. തോട്ടത്തിൽ നിന്നും വാഴ ഒടിച്ചെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിക്കൂടുകയും വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു. വനപാലകരും തൊഴിലാളികളും ചേർന്ന് ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. നിലവിൽ മണലാരണ്യം ഹൈവേസിന് സമീപത്തുള്ള വനത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.
മേഘമല ഡെപ്യൂട്ടി ഡയറക്ടറുടേയും റേഞ്ച് ഓഫീസറുടേയും നേതൃത്വത്തിലുള്ള വനപാലകസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേപോലെ കേരളത്തിൽ നിന്നുള്ള വനപാലകസംഘവും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി സിഗ്നൽ ലഭിക്കുമ്പോൾ തമിഴ്‌നാടിന്റെ വനമേഖലയിൽ തന്നെയായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. എന്നാൽ കുറച്ചു മണിക്കൂറുകളായി സിഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശത്ത് വലിയ മഴക്കാറുള്ളതും കാലാവസ്ഥ മോശമായതുമാണ് ഇതിന് കാരണമായി പറയുന്നത്. കാടിനുള്ളിലേക്ക് കയറിയാലും സിഗ്നൽ കിട്ടുന്നതിന് തടസ്സമാകും.
Discussion about this post