ലണ്ടൻ: 70 വർഷങ്ങൾക്ക് ശേഷം ഒരു കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലണ്ടൻ. ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ചാൾസ് മൂന്നാമന്റേയും കാമില രാജ്ഞിയുടേയും കിരീടധാരണ ചടങ്ങുകൾ നടക്കും. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിന് മുന്നിലും കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബെയ്ക്ക് സമീപവും വലിയ രീതിയിൽ ആൾക്കൂട്ടമുണ്ട്. കിരീടധാരണച്ചടങ്ങിന് മുന്നോടിയായുള്ള ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ലണ്ടൻ സമയം രാവിലെ 10.20നാണ് ഘോഷയാത്ര ആരംഭിക്കുന്നത്
ചാരനിറത്തിലുള്ള ആറ് വിൻഡ്സർ കുതിരകൾ വലിക്കുന്ന ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച് എന്ന സ്വർണത്തേരിലാണ് ചാൾസും കാമിലയും കൊട്ടാരത്തിൽ നിന്നും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തുന്നത്. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്. കിരീടധാരണച്ചടങ്ങ് ശുശ്രൂഷകൾ ഉച്ചയ്ക്ക് 11നു തുടങ്ങും (ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30). 12 മണിക്കാണ് (ഇന്ത്യൻ സമയം വൈകിട്ട് 4.30) കിരീടധാരണം. ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ അണിയിക്കുന്നതും രാജസിംഹാസനത്തിൽ അവരോധിക്കുന്നതുമാണ് പ്രധാന ചടങ്ങുകൾ.
സിംഹാസനത്തിൽ ചാൾസ് ഉപവിഷ്ടനായ ശേഷം കുരിശും രത്നങ്ങളും പതിപ്പിച്ച അംശവടിയും വജ്രമോതിരവും ആർച്ച ബിഷപ്പ് ചടങ്ങിൽ വച്ച് രാജാവിന് കൈമാറും. തുടർന്ന് രാജകിരീടം തലയിലണിയുന്നതോടെ ബ്രിട്ടന്റെ പരമാധികാരിയായി ചാൾസ് മൂന്നാമൻ വാഴ്ത്തപ്പെടും. ചടങ്ങുകൾക്ക് ശേഷം ചാൾസും കാമിലയും ഘോഷയാത്രയുടെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് മടങ്ങും. ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ചാൾസിന്റെ ഇളയമകൻ ഹാരിയും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിവരം. ഭാര്യ മേഗനൊപ്പമാണ് ഹാരി എത്തുക. അതേസമയം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ ഉള്ളതിനെക്കാൾ സുരക്ഷയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. രാജവാഴ്ചയെ എതിർക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
Discussion about this post