കുമളി: ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങി ശല്ല്യമുണ്ടാക്കിയതിന് പിന്നാലെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയതിന് പിന്നാലെയാണ് അരിക്കൊമ്പനെ കൊണ്ട് മേഘമല നിവാസികളും പൊറുതി മുട്ടുന്നത്. ഇന്നലെ വനംവകുപ്പിന്റെ വാഹനവും അരിക്കൊമ്പൻ തകർത്തിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി മേഘമല ഭാഗത്താണ് അരിക്കൊമ്പൻ തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ വാഴക്കൃഷി നശിപ്പിക്കാനും ശ്രമിച്ചു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ അവർ ഈ വിവരം വനപാലകരെ അറിയിക്കുകയും, ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. ഇതിനിടെയാണ് ആന വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ വാഹനം തകർത്തത്. നിലവിൽ കാടിനുള്ളിൽ അരിക്കൊമ്പൻ തമ്പടിച്ചിരിക്കുകയാണെന്നാണ് സൂചന.
അരിക്കൊമ്പൻ മേഘമലയിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഉള്ളവർ ഇന്ന് മേഘമലയിലെത്തു. ആനയെ തിരികെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെ എത്തിക്കാനാണ് ശ്രമം. അരിക്കൊമ്പനെ തുരത്താൻ വേണ്ടി 120 പേരടങ്ങുന്ന സംഘത്തെയാണ് തമിഴ്‌നാട് വനംവകുപ്പ് മേഘമല ഭാഗത്ത് നിയോഗിച്ചിരിക്കുന്നത്.












