ന്യൂഡൽഹി : തീവ്രവാദത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന രാഹുൽ ഗാന്ധി. തന്റെ കുടുംബത്തിലെ അംഗങ്ങൾ വധിക്കപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്നാണ്. അതിനാൽ ആ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ തനിക്ക് അറിവുണ്ടെന്നും രാഹുൽ പരാമർശിച്ചു. ബെലഗാവിയിലെ ചിക്കോടിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
“പ്രധാനമന്ത്രി തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ മുത്തശ്ശിയെയും അച്ഛനെയും തീവ്രവാദികൾ കൊലപ്പെടുത്തിയതാണ്. തീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയേക്കാൾ കൂടുതൽ എനിക്കറിയാം.” രാഹുൽ പറഞ്ഞു.
കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ബിജെപിയുടെ കൊള്ളയ്ക്ക് അറുതി വരുത്തണമെന്നും രാഹുൽ അഭ്യർത്ഥിച്ചു. കോൺഗ്രസിനെ 125 സീറ്റുകൾ നേടാൻ സഹായിക്കണം. ഇല്ലെങ്കിൽ നമ്മുടെ എംഎൽഎമാരെ ബിജെപി പൊക്കിയെടുത്ത് കൊണ്ടുപോകുമെന്നും രാഹുൽ ആരോപിച്ചു.








