കുമളി: അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് വനപാലകർ. സിഗ്നലുകൾ ലഭിക്കാത്തത് കാരണം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കു്‌നനില്ലെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ ശിവാജി പറയുന്നു. ഹൈവേസ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന എത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മേഘമല, ഹൈവേസ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമേട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്. വനത്തോട് ചേർന്നാണ് ഈ പ്രദേശങ്ങൾ എല്ലാമുള്ളത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ രണ്ട് തവണ പെരിയാറിലേക്ക് തന്നെ തിരിച്ചെത്തിയെങ്കിലും ഇത്തവണ മേഘമലയിൽ നിന്ന് തിരികെ മടങ്ങാൻ കൂട്ടാക്കിയിട്ടില്ല.
അരിക്കൊമ്പന്റെ സാന്നിദ്ധ്യം കാരണം മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് താമസിച്ചിരുന്ന സഞ്ചാരികളെ മടക്കി അയക്കുകയും ചെയ്തു. അരിക്കൊമ്പൻ ഇവിടെ നിന്ന് പിൻവാങ്ങുന്നത് വരെ വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം മേഘമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്നും വനംവകുപ്പ് അറിയിച്ചു.
Discussion about this post