തിരുവനന്തപുരം: അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള കേരള സർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയും യാത്രയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാണ് ഈ മാസം 10 വരെ നടക്കുന്ന നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്.
വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
നിക്ഷേപക സംഗമത്തിൻറെ പ്രധാന സ്‌പോൺസർമാരിൽ ഒന്ന് കേരള സർക്കാരാണ്. ഒന്നര കോടിയിലധികം രൂപയാണ് സർക്കാർ ഇതിന് വേണ്ടി ചെലവഴിച്ചത്. അബുദാബി ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിൻറെ വെബ്സൈറ്റിലാണ് കേരള സർക്കാർ നിക്ഷേപകസംഗമത്തിന്റെ പ്രധാന സ്പോൺസറാണെന്ന് വ്യക്തമാക്കുന്നത്. ഒന്നേകാൽ കോടിയോളം രൂപ നൽകുന്നവരെയാണ് ഗോൾഡൻ സ്പോൺസർമാരായി പറയുന്നത്. അത്തരത്തിൽ ചടങ്ങിനാകെയുള്ളത് രണ്ട് ഗോൾഡൻ സ്പോൺസർമാരാണ്. അതിലൊന്ന് കേരളമാണ്.
ഗോൾഡൻ സ്പോൺസർഷിപ്പ് ഉള്ളവർക്ക് നിക്ഷേപകസംഗമത്തിന്റെ ഏതെങ്കിലും ഒരു സെഷനിൽ സംസാരിക്കാൻ അവസരവും ഉദ്ഘാടന ചടങ്ങിൽ രണ്ട് വിഐപി സീറ്റുമാണ് ലഭിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് നിക്ഷേപകസംഗമത്തിലെ ഔദ്യോഗിക പ്രാസംഗികരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗോൾഡൻ സ്പോൺസർമാർക്ക് സംഘാടകർ പ്രത്യേക പുരസ്‌കാരവും നൽകും. സംഗമത്തിൻറെ ഭാഗമായ ഗാല ഡിന്നറിൽ പത്ത് പേർക്ക് ഇരിക്കാവുന്ന വിഐപി ടേബിളും കേരളം എടുത്തിട്ടുള്ള ഗോൾഡൻ സ്പോൺസർഷിപ്പ് പാക്കേജിൻറെ ഭാഗമാണ്.
Discussion about this post