തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കർഷകർ നഷ്ടം അനുഭവിക്കുമ്പോൾ പശുക്കളെ കൊണ്ട് പണം വാരി ഗുജറാത്തിലെ കർഷകർ. കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനും കിസാൻ മോർച്ച കേരളയുടെ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. ജയസൂര്യനാണ് ഗുജറാത്തിലെ ക്ഷീര കർഷകരുടെ നേട്ടത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തിൽ ഒരു ലിറ്റർ പാലിന് 72 മുതൽ 79 രൂപവരെയാണ് കർഷകർക്ക് പ്രതിഫലമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുഡ് ഗവേർണൻസ് യാത്രയുടെ ഭാഗമായി ഗുജറാത്തിൽ എത്തിയതായിരുന്നു ജയസൂര്യൻ. ഇവിടെവച്ച് അമൂലിന്റെ ഫാക്ടറിയും ഫാമും മറ്റും കാണാനുള്ള അവസരം അദ്ദേഹത്തിനുണ്ടായി. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളിയായ വർഗീസ് കുര്യന്റെ ധവളവിപ്ലവം ഇന്നും ഗുജറാത്ത് പിന്തുടരുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇവിടെ പശു നഷ്ടം അവിടെ പശു നേട്ടം.
ഇവിടെ കേരളത്തിൽ പശു കർഷകർ നഷ്ടം അനുഭവിക്കുകയാണ് എന്നാൽ ഗുജറാത്തിൽ പശു കർഷകർ നേട്ടമാണ് ഉണ്ടാക്കുന്നത്.
ഞാനിത് പറയുന്നത് ഗുജറാത്തിൽ നിന്നുകൊണ്ടാണ്. ‘ഗുഡ് ഗവേർണൻസ് യാത്ര’ യുടെ ഭാഗമായി ഗുജറാത്തിൽ എത്തിയപ്പോൾ ആനന്ദ് ൽ ഉള്ള അമുൽ എന്ന മഹാ പ്രസ്ഥാനത്തെ അകത്തുകയറി പരിചയപ്പെടാൻ അവസരം ലഭിച്ചു.
ലക്ഷക്കണക്കിന് പശു കർഷകർ എരുമ കർഷകർ എന്നിവർ ഇവിടെ പാൽ നൽകുന്നുണ്ട്.ഒരു ലിറ്റർ പാലിന് 72 രൂപ മുതൽ 79 രൂപ വരെ അവർക്ക് പ്രതിഫലം ലഭിക്കുന്നുണ്ട്.
പാലിൽ നിന്ന് ഉണ്ടാക്കുന്ന 1100 ഓളം ഉൽപ്പന്നങ്ങൾ അമേരിക്കയും യൂറോപ്പും അടക്കം 50ലധികം ലോകരാജ്യങ്ങളിൽ അമൂൽ വിറ്റഴിക്കുന്നു.ഇപ്രകാരം വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ ലാഭവിഹിതവും കൂടി ചേർന്നാണ് ഒരു ലിറ്റർ പാലിന് 79 രൂപ വരെ അവർക്ക് ലഭിക്കുന്നത്.
മറ്റൊരു അത്ഭുതം ഞാൻ അവിടെ കണ്ടു ഈ കർഷകരുടെ ലക്ഷക്കണക്കിന് പശുക്കളുടെയും എരുമകളുടെയും കാതിൽ ഒരു ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് ഈ ചിപ്പ് മുഖേന പശുവിനു വരുന്ന രോഗങ്ങളും പശു ഗർഭിണി ആവുന്ന സമയവും എല്ലാം നേരിട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാർക്കും ഡോക്ടർമാർക്കും മനസ്സിലാക്കാനുള്ള സംവിധാനം ഉണ്ട് .
അതായത് തൻറെ പശുവിന് രോഗമുണ്ടോ എന്ന് ഉടമസ്ഥൻ മനസ്സിലാക്കുന്നതിന് മുമ്പേ ഗവൺമെൻറ് മനസ്സിലാക്കുന്നു രണ്ടുമണിക്കൂറിനുള്ളിൽ ആ വീട്ടിൽ മൃഗഡോക്ടർ എത്തി ചികിത്സ ആരംഭിക്കുന്നു.
ഓർഗാനിക് ഉൽപ്പന്നങ്ങളുടെ മേഖലയിലും അമൂൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് ഇവിടെയാണ് ഞാൻ മറ്റൊരു അത്ഭുതം കേട്ടത് ഹോമിയോ ചികിത്സ മൃഗങ്ങൾക്കും അതുപോലെതന്നെ കാർഷിക വിളകൾക്കും നൽകി വലിയ ഫലം ഉത്പാദിപ്പിക്കാൻ ഓർഗാനിക് മേഖലയിൽ സാധിക്കുന്നു എന്ന് അമുലിന്റെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തി.
മലയാളിയായ വർഗീസ് കുര്യൻ ഗുജറാത്തിലെത്തി ഈ വലിയ ധവളവിപ്ലവം ലോക അത്ഭുതമാക്കി മാറ്റിയിരിക്കുന്നു ഇവിടെ കാര്യങ്ങൾ തീരുമാനമെടുക്കുന്നത് ഐഎഎസുകാരും ,മന്ത്രിമാരും അല്ല .ദൈനംദിനം പശു കർഷകർ ഒന്നിച്ചുകൂടി അവരുടെ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും അത് പലതലങ്ങളിൽ ചർച്ച ചെയ്തു അവസാനം നടപ്പാക്കുകയും ആണ് ചെയ്യുന്നത്. വിശാല ജനാധിപത്യത്തിൻറെ അത്ഭുതകരമായ ഈ വിജയം കേരളത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് നാം ചിന്തിക്കേണ്ടതല്ലേ ?
Discussion about this post