കൊച്ചി: ദ കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന് പരാതി നൽകി മുസ്ലീം ലീഗ്. സിനിമ ഭാവന മാത്രമാണെന്ന് എഴുതിക്കാണിക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും ഇത് പരിശോധിച്ച് സിനിമയുടെ പ്രദർശനം തടയണമെന്നുമാണ് ആവശ്യം.
ഹൈക്കോടതിയിൽ നിർമാതാവ് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമാണെന്ന് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും പരാതിയിൽ പറയുന്നു. സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു.
വിദ്വേഷം ഉണ്ടാക്കുന്ന ഉള്ളടക്കം സിനിമയിലും ടീസറിലുമുണ്ടെന്നും അതിനാൽ സ്വമേധയാ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം സുന്ദർ ആണ് പരാതി നൽകിയത്. സിനിമക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കും കത്തയച്ചു.
നേരത്തെ ലീഗ് സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. വിഗ്രഹത്തിൽ വെളിച്ചപ്പാട് തുപ്പുന്നതടക്കം ചിത്രീകരിച്ച മലയാള സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും ആ സിനിമയ്ക്ക് അവാർഡ് പോലും ലഭിച്ചിട്ടുണ്ടെന്നും എംടിയുടെ നിർമാല്യം സിനിമയെ ഉദ്ധരിച്ച്
ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിനിമ സാങ്കൽപിക കഥയാണെന്നും മുസ്ലീം സമുദായത്തെ നേരിട്ട് ആക്ഷേപിക്കുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രണയക്കുരുക്കിൽ മതം മാറി ഐഎസിലേക്ക് പെൺകുട്ടികളെ റിക്രൂട്ട് ചെയ്യപ്പെടുന്ന ചതിയുടെ കഥയാണ് ദ കേരള സ്റ്റോറി പറയുന്നത്.
Discussion about this post