പത്തനംതിട്ട: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെ ലഹരിക്കടിമയായ ആൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. ആറൻമുള എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ഓഫീസിലേക്ക് യുവമോർച്ച ശവപ്പെട്ടിയുമായി പ്രതിഷേധം നടത്തി.
ഓഫീസിന് മുൻപിൽ പ്രതിഷേധം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസുമായി ബലപ്രയോഗം നടന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവമോർച്ച പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സെക്രട്ടറിയറ്റിന് മുന്നിലും വിവിധ ജില്ലകളിലും ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു. സംഭവം നടന്ന കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്കും യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധസാദ്ധ്യത കണക്കിലെടുത്ത് ദ്രുതഗതിയിൽ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെടുന്ന ഉന്നതതല യോഗവും മുഖ്യമന്ത്രി വിളിച്ചിരുന്നു. ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ അക്രമങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും സുരക്ഷ ഉറപ്പാക്കാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന ആരോപണമാണ് ശക്തമാകുന്നത്.
Discussion about this post