കെനിയ : ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ചത്തു. തെക്കൻ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലാണ് 19 വയസ്സുള്ള ലൂങ്കിറ്റോ കൊല്ലപ്പെട്ടത്. കെനിയൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ലയൺ ഗാർഡിയൻസ് എന്ന കൺസർവേഷൻ ഗ്രൂപ്പാണ് ലൂങ്കിറ്റോയെ ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആൺ സിംഹമെന്ന് വിശേഷിപ്പിച്ചത്. മെയ് പത്തിനാണ് സിംഹം കൊല്ലപ്പെട്ടത്. ലയൺ ഗാർഡിയൻസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. കുന്തം കൊണ്ടുളള ആക്രമണത്തിലാണ് സിംഹം ചത്തത് എന്നാണ് വിവരം.
2004 ലാണ് ലൂങ്കിറ്റോ ജനിച്ചത്. സിംഹങ്ങൾ ഏകദേശം 13 വയസുവരെ ജീവിക്കും. എന്നാൽ ലൂങ്കിറ്റോ അത് മറികടന്ന് 19 വയസ് വരെ ജീവിച്ച സിംഹമാണ്.











