കൊച്ചി; 22 ജീവനുകൾ നഷ്ടമായ താനൂർ ബോട്ട് അപകടത്തിലും പാഠം പഠിക്കാതെ കേരളം. കൊച്ചി മറൈൻ ഡ്രൈവിൽ ഉൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും വിലങ്ങും വിനോദസഞ്ചാര ബോട്ടുകൾ പായുകയാണ്. പരാതിയെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസ് രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
ശനിയും ഞായറുമായതിനാൽ രണ്ട് ദിവസം നല്ല തിരക്കായിരുന്നു മറൈൻ ഡ്രൈവിൽ. ഞായറാഴ്ച അവധി ദിനമായതിനാൽ ഇത് മുതലെടുത്താണ് ചില ബോട്ടുകൾ കൂടുതൽ ആളുകളെ കയറ്റി സർവ്വീസ് നടത്തിയത്. അധികം ആളുകളെ കയറ്റി യാത്ര ചെയ്ത രണ്ടു ബോട്ടുകൾ സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു.
സെന്റ് മേരി, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് പരിശോധനക്കെത്തിയതു കണ്ട് സന്ധ്യ എന്ന ബോട്ട് തിരിച്ചു പോവുകയും ആളുകളെ മറ്റെരു ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇരുബോട്ടുകളും കരയിലേക്കെത്തിയ ഉടനെ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലേയും സ്രാങ്കുമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
13 പേർക്ക് മാത്രം കയറാൻ അനുമതിയുള്ള ബോട്ടുകളിൽ നാൽപ്പതിലധികം പേരെ വീതമാണ് കയറ്റിയത്. ബോട്ടുകളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സെൻട്രൽ പോലീസ് വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ 22 പേരുടെ ജീവൻ പൊലിഞ്ഞത്.
ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ബോട്ട് ഉടമകളുമായും ജീവനക്കാരുമായും പോലീസും തീരസംരക്ഷണസേനയും ഉൾപ്പെടെ ചർച്ചകൾ നടത്തിയിരുന്നു. ആറരയ്ക്ക് അവസാന ട്രിപ്പ് എടുത്ത് ഒരു മണിക്കൂർ കായലിലൂടെ ബോട്ടിംഗിന് ശേഷം 7.30 ന് തീരത്ത് അടുപ്പിക്കണമെന്ന നിബന്ധനയും യോഗത്തിൽ അധികൃതർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് ചില ബോട്ടുകൾ 7.30 ന് ശേഷവും സർവ്വീസ് നടത്തുകയായിരുന്നു.
Discussion about this post