പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടന്നതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്തു. വനംവകുപ്പാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ റിപ്പോർട്ട് തേടി.
തമിഴ്‌നാട് സ്വദേശി നാരായണന്റെ നേതൃത്വത്തിലായിരുന്നു അതീവ സുരക്ഷാ മേഖലയായ ഇവിടെ പൂജ നടത്തിയത്. അഞ്ചംഗ സംഘവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവമെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പിന്റെ പരിധിയിൽപ്പെടുന്ന പൊന്നമ്പലമേട്ടിലേക്ക് അതിക്രമിച്ച് കയറിതയിനാണ് നാരാണയനെതിരെ കേസ് എടുത്തിട്ടുള്ളത്.
വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ മേഖല. അതുകൊണ്ട് തന്നെ വനംവകുപ്പിന്റെയോ പോലീസിന്റെയോ അറിവില്ലാതെ ഇവിടേയ്ക്ക് എത്തുക അസാദ്ധ്യമാണ്. അതുകൊണ്ട് തന്നെ നാരായണൻ എങ്ങനെ ഇവിടേയ്ക്ക് എത്തിയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം ആണ് പൊന്നമ്പലമേട്. ഇവിടെയാണ് മകരവിളക്ക് ദിനത്തിൽ മകരജ്യോതി തെളിയാറുള്ളത്.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ആണ് ദേവസ്വം മന്ത്രി റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അതേസമയം സംഭവത്തിൽ ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകി.
Discussion about this post