കംപാല : പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സംഭവം. 39 കാരനായ ഉത്തം ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലല്ലാത്ത പോലീസ് കോൺസ്റ്റബിൾ ഇവാൻ വാബ്വയർ എകെ 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
2.1 മില്യൺ ഷില്ലിംഗ്(46,000 രൂപ) കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ഭണ്ഡാരി ടിഎഫ്എസ് ഫിനാൻഷ്യൽ സർവീസ് ഡയറക്ടറും വാബ്വയർ ഇയാളുടെ ക്ലയന്റുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉത്തം ഭണ്ഡാരി 30 കാരനായ വാബ്വയറിന് കടം കൊടുത്തിരുന്നു.
എന്നാൽ പോലീസുകാരൻ സ്ഥാപനത്തിന് നൽകാനുള്ള തുകയെച്ചൊല്ലി ഇരുവരും തമ്മിൽ തെറ്റിദ്ധാരണയുണ്ടായി. മെയ് 12 ന് വാബ്വയറിനോട് വായ്പാ തുകയെ കുറിച്ച് പറഞ്ഞപ്പോൾ, കണക്ക് തെറ്റാണെന്ന് പറഞ്ഞ് അയാൾ ഭണ്ഡാരിയുമായി തർക്കിക്കാൻ തുടങ്ങി. തുടർന്നാണ് എകെ 47 തോക്കെടുത്ത് ഭണ്ഡാരിക്ക് നേരെ വെടിയുതിർത്തത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കൊലപ്പെടുത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടതായി കമ്പാല മെട്രോപൊളിറ്റൻ പോലീസ് വക്താവ് പാട്രിക് ഒൻയാംഗോ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് 13 വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു,
വാബ്വയറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഇതേ തുടർന്ന് രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നുമാണ് വിവരം. തോക്ക് കൈവശം വയ്ക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ സഹപ്രവർത്തകന്റെ മുറിയിൽ നിന്ന് തോക്ക് മോഷ്ടിച്ചാണ് ഇയാൾ കൊല നടത്തിയത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post