ബംഗലൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇതുവരെ പാർട്ടിക്ക് അനുനയിപ്പിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവും വേണ്ടെന്ന നിലപാടിലാണ് ഡികെ ശിവകുമാർ. അതിനിടെ സിദ്ധരാമയ്യയുടെ അനുയായികൾ ബംഗലൂരുവിൽ ആഘോഷം തുടങ്ങി.
സിദ്ധരാമയ്യയുടെ ചിത്രത്തിൽ പാലഭിഷേകം ഉൾപ്പെടെ നടത്തിയാണ് അനുയായികൾ ആഘോഷിക്കുന്നത്. സിദ്ധരാമയ്യയുടെ വീടിനും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രാവിലെ നമ്പർ 10 ജൻപഥിൽ രാഹുൽ ഗാന്ധിയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറും നമ്പൻ 10 ജൻപഥിലെത്തി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം ഇരുവരെയും ഈ കൂടിക്കാഴ്ചയിൽ അറിയിച്ചതായിട്ടാണ് സൂചന.
ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ ശിവകുമാറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊന്നും ആവശ്യമില്ലെന്ന നിലപാടിലാണ് ഡികെ ശിവകുമാർ.
കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം ഡികെ ശിവകുമാറിന്റെ അദ്ധ്വാനഫലമായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിപദം ശിവകുമാറിന് അവകാശപ്പെട്ടതാണെന്നാണ് പൊതുവികാരം. എന്നാൽ എംഎൽഎമാർക്കിടയിലുളള സ്വാധീനം മുതലെടുത്താണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിനായി പിടി മുറുക്കിയത്.
രണ്ട് ദിവസമായി നടന്ന മാരത്തൺ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ഒടുവിലാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇരിക്കുന്നത്. ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
Discussion about this post