ശബരിമല: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തുടരുന്നു. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. റിമാൻഡിലുള്ള രണ്ട് പ്രതികൾക്ക് വേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായത് കുമളി സ്വദേശിയായ കണ്ണനാണ്. പൂജ നടത്തിയ നാരായണനെ വനംവികസന കോർപ്പറേഷൻ ജീവനക്കാർക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. കണ്ണൻ വഴിയാണ് പണം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കൽ ആയിരുന്നെന്നാണ് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനാ സ്ഥലത്ത് കടന്നുകയറി എന്നതടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
വനംവകുപ്പ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post