കൊളംബിയ : വിമാന അപകടത്തിൽ മരിച്ചെന്ന് കരുതിയ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. 11 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേരെയാണ് കൊളംബിയയിലെ ആമസോൺ കാട്ടിൽ നിന്ന് കണ്ടെത്തിയത്. സൈന്യം നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു.
മെയ് 1 ന് അപകടത്തിൽ പെട്ട വിമാനത്തിൽ ഇവർ സഞ്ചരിച്ചിരുന്നു. വിമാനം അപകടത്തിൽ പെട്ടതോടെ ഇവരെ കാണാതായി. 100 സൈനികരാണ് സ്‌നിഫർ ഡോഗുകളുമായി പ്രദേശത്ത് തിരച്ചിൽ നടത്തിയത്. 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികൾ തെക്കൻ കാക്വറ്റ ഡിപ്പാർട്ട്മെന്റിലെ കാട്ടിലൂടെ അലഞ്ഞു തിരിയുകയായിരുന്നെന്ന് രക്ഷാപ്രവർത്തക സംഘം പറഞ്ഞു. ഇവർക്കൊപ്പം 11 മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. കുട്ടികളെ ആരാണ് രക്ഷപ്പെടുത്തയിത് എന്നോ അവർ എങ്ങനെ രക്ഷപ്പെട്ടുവെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
കുഞ്ഞിന്റെ വെള്ളം കുപ്പിയും പകുതി കഴിച്ച പഴങ്ങളുടെ കഷ്ണങ്ങളും സൈന്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് തിരച്ചിൽ ശക്തമാക്കിയത്. കൊളംബിയയിലെ ആമസോൺ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് ഒരു കാട്ടിൽ നിന്ന് പറന്ന പൈലറ്റിന്റെയും മറ്റ് രണ്ട് പേടെയും മൃതദേഹങ്ങൾ സൈനികർ കണ്ടെത്തി. മരിച്ച യാത്രക്കാരിൽ ഒരാളായ റനോക്ക് മുകുതുയ് നാല് കുട്ടികളുടെ അമ്മയാണ്.
വിമാനം അപകടത്തിൽ പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് റോഡുകൾ കുറവായതിനാലും നദി കടക്കാൻ പ്രയാസമായതിനാലും വിമാനത്തിലൂടെയാണ് ആളുകൾ സഞ്ചരിക്കാറുള്ളത്. വിമാനത്തിൽ നിന്നുള്ള റഡാർ കണക്ഷൻ നഷ്ടപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പൈലറ്റ് എഞ്ചിനിലെ തകരാർ റിപ്പോർട്ട് ചെയ്തതായി കൊളംബിയയുടെ ദുരന്ത പ്രതികരണ വിഭാഗം അറിയിച്ചു.










