ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും നേരിട്ട് കണ്ട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇരുവരും വീണ്ടും ഡൽഹിയിൽ എത്തിയത്.
നേതാക്കളെ നേരിട്ട് കണ്ട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നത് ആഗ്രഹമായിരുന്നുവെന്നും അതിനാലാണ് നേരിട്ടെത്തിയതെന്നും ഡികെ ശിവകുമാർ പറഞ്ഞു. മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സോണിയയെും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും ഇരുവരും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു.
മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച് നിന്ന സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ദിവസങ്ങൾ നീണ്ട ഡൽഹി ചർച്ചകൾക്കൊടുവിൽ അനുനയിപ്പിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കോൺഗ്രസ് തീരുമാനിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഗവർണറെ നേരിട്ടെത്തി കണ്ട് സർക്കാർ രൂപീകരണത്തിന് ഇരുവരും അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ഡൽഹിയിലേക്ക് തിരിച്ചത്.
മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചെങ്കിലും മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യം കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ്. ഉപമുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായ നേതാക്കളും ജി പരമേശ്വരയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായ നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഡികെ ശിവകുമാർ മാത്രമേ ഉണ്ടാകൂ എന്നാണ് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാക്കിയുളളവരെ അർഹമായ രീതിയിൽ തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടി വരും. അറുപത്തിയഞ്ചോളം നേതാക്കൾ മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.
Discussion about this post