ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ മറവിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ആരംഭിച്ച കെജ് രിവാൾ സർക്കാരിന് തിരിച്ചടി നൽകി കേന്ദ്രം. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാൻസ്ഫറും തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അതേസമയം ഓർഡിനൻസ് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കെജ് രിവാൾ ആരോപിച്ചു.
മുഖ്യമന്ത്രി അധ്യക്ഷനായി നാഷണൽ ക്യാപ്പിറ്റൽ സിവിൽ സർവ്വീസ് അതോറിറ്റിയാണ് രൂപീകരിച്ചത്. ഗ്രൂപ്പ് എ തലത്തിലുളള ഓഫീസർമാരെ ട്രാൻസ്ഫർ ചെയ്യുന്നതും പുതിയ പോസ്റ്റിങ് നൽകുന്നതും ഇനി ഈ അതോറ്റിയാകും തീരുമാനിക്കുക. ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും അതോറിറ്റിയിൽ അംഗങ്ങളാകും.
ലഫ്. ഗവർണർക്ക് അതോറിറ്റി ശുപാർശ സമർപ്പിക്കണം. വിയോജിപ്പ് ഉണ്ടെങ്കിൽ ലഫ്. ഗവർണർക്ക് കാരണം രേഖപ്പെടുത്തി ഫയൽ തിരിച്ചയയ്ക്കാം. വീണ്ടും അഭിപ്രായ ഭിന്നത തുടർന്നാൽ അന്തിമ തീരുമാനം ലഫ്. ഗവർണറുടേത് ആയിരിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു.
ഡൽഹിയുടെ ഭരണകാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീംകോടതിയുടെ വിധിയാണ് കെജ്‌രിവാൾ സർക്കാർ ദുരുപയോഗം ചെയ്തത്. ഇതിന് പിന്നാലെ പദവിയിൽ നിന്ന് നീക്കം ചെയ്ത സർവ്വീസസ് സെക്രട്ടറി ആശിഷ് മോറയ്ക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കുളള നീക്കമായിരുന്നു കെജ് രിവാൾ സർക്കാർ നടത്തിയത്. മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സമാനമായ നടപടികൾ കെജ് രിവാൾ സർക്കാർ ആരംഭിച്ചിരുന്നു.
ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് കെജ്രിവാൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരെ വേട്ടയാടാൻ ഉപയോഗിച്ചത്. ഭരണഘടനയിലെ 239 എഎ പ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണാധികാരം എന്ന തർക്കവിഷയത്തിലാണ് ഉദ്യോഗസ്ഥരുടെ മേൽ സംസ്ഥാന സർക്കാരിനും അധികാരമുണ്ടെന്ന് കോടതി വിധിച്ചത്. ഭൂമി പോലീസ് പൊതുക്രമം എന്നിവ ഒഴികെയുളള എല്ലാ കാര്യത്തിലും ഡൽഹി സർക്കാരിന് നിയമനിർമാണത്തിനുളള അധികാരമുണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post