കോഴിക്കോട്: കലോത്സവത്തിന്റെ പേരിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐ അനധികൃത പിരിവ് നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ചെലവ് കൂടുതലുള്ളത് കൊണ്ട് അനൗദ്യോഗികമായി പിരിവ് നടത്തേണ്ടി വരുന്നുവെന്നാണ് സർവ്വകലാശാല യൂണിയന് നേതൃത്വം നൽകുന്ന എസ്എഫ്‌ഐയുടെ വാദം. ഔദ്യോഗികമായി സർവ്വകലാശാല പോലും അറിയാതെ മലപ്പുറം ജില്ലയിലെ കോളേജുകളിൽ നിന്ന് 1000 രൂപ വീതവും കോഴിക്കോട് ജില്ലയിലെ കോളേജുകളിൽ നിന്ന് 2000 രൂപ വീതവും പിരിച്ചെടുത്തതിനെതിരെയാണ് എംഎസ്എഫ് പരാതിയുമായി എത്തിയിരിക്കുന്നത്.
കലോത്സവങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിന് വേണ്ടി ഒരു കോടിയിലധികം രൂപ യൂണിയന് സർവ്വകലാശാല കൈമാറുന്നുണ്ട്. അതിനിടെയാണ് അധികചെലവ് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐയുടെ അനൗദ്യോഗിക പിരിവ്. പിരിച്ച തുക കൈമാറിയ കോളജ് യൂണിയനുകൾക്ക് സംഘാടക സമിതിയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്ക് പകരം എസ്എഫ്‌ഐ ഭാരവാഹികൾ ഒപ്പിട്ട രസീത് നൽകിയതിന്റെ തെളിവുകളും എംഎസ്എഫ് പുറത്ത് വിട്ടിട്ടുണ്ട്.
സർവ്വകലാശാല നൽകിയ തുക കൊണ്ട് കലോത്സവം അടക്കമുള്ള മുഴുവൻ പരിപാടികളും നടത്താൻ സാധിക്കാത്തതിനാലാണ് കോളേജുകളിൽ നിന്ന് അധികപിരിവ് നടത്തേണ്ടി വരുന്നതെന്നാണ് യൂണിയൻ നൽകുന്ന വിശദീകരണം. അതേസംഭവം കാലിക്കറ്റ് സർവ്വകലാശാല വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post