കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ച് പൂട്ടി പി.വി.ശ്രീനിജൻ എംഎൽഎ. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് പി.വി.ശ്രീനിജൻ. സെലക്ഷൻ ട്രയൽസ് നടക്കാനിരുന്ന കൊച്ചി പനമ്പിള്ളി നഗർ സ്‌കൂളിൻറെ ഗേറ്റാണ് പൂട്ടിയത്. നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നിൽ സെലക്ഷനിൽ പങ്കെടുക്കാനായി കാത്ത് നിൽക്കുന്നുണ്ട്.
സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക കിട്ടാത്തത് കൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ് എംഎൽഎയുടെ വാദം. വാടക കുടിശിക തീർക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നും, എട്ട് മാസത്തെ വാടകയായ എട്ട് ലക്ഷം രൂപ വാടക കുടിശിക ഇനത്തിൽ കിട്ടാനുണ്ടെന്നും പി.വി.ശ്രീനിജൻ പറയുന്നു.
അതേസമയം എംഎൽഎയെ തള്ളി സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി രംഗത്തെത്തി. ബ്ലാസ്റ്റേഴ്‌സിന് വാടക കുടിശിക ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണുള്ളത്. കരാർ കാലയളവിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനോ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ടൂർണമെൻറുകൾ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് മുൻകൂർ അനുമതി തേടേണ്ടതുള്ളു. ഗേറ്റ് പൂട്ടിയത് മോശമായ നടപടിയാണെന്നും ഷറഫലി വ്യക്തമാക്കി.
അതേസമയം സംഭവം വിവാദമായതോടെ സ്‌കൂൾ തുറന്ന് നൽകാൻ മന്ത്രി അബ്ദുറഹ്മാൻ നിർദ്ദേശം നൽകി. ഇതോടെ സ്‌കൂളിന്റെ മറ്റൊരു ഗേറ്റ് തുറന്ന് നൽകി കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചു
Discussion about this post