കോഴിക്കോട്: ബാപ്പയും മക്കളും എന്ന പേരിൽ അറിയപ്പെടുന്ന മോഷണസംഘം വീണ്ടും മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ അറസ്റ്റിൽ. മലാപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് മോഷണം പോയ 20 ഫോണുകളും ബൈക്കും കത്തിയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ(43) മക്കളായ ഷിഹാൽ(19), ഫാസിൽ(21) എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ്(19), മാത്തോട്ടം സ്വദേശി അൻഷിദ്(26) എന്നിവരുമാണ് അറസ്റ്റിലായത്. നല്ലളം സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ ഇവർ അറസ്റ്റിലായിരുന്നു. ഇതിൽ ഈ മാസം ആറാം തിയതിയാണ് തായിഫും ഷിഹാലും ജാമ്യത്തിലിറങ്ങിയത്.
മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ 30 പവൻ മോഷണം പോയ അന്ന് തന്നെയാണ് കസബ സ്‌റ്റേഷൻ പരിധിയിൽ മൊബൈൽഫോണും മോഷണം പോയത്. തുടർന്നാണ് രാത്രിയിൽ നഗരത്തിൽ കറങ്ങുന്ന സംഘത്തെ പിന്തുടരാൻ തുടങ്ങിയത്. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽ നിന്നാണ് ഇവരെ അന്വേഷണസംഘം പിടികൂടിയത്.
Discussion about this post