അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ആക്രമണം നടത്താനുള്ള അൽ ഖ്വായ്ദയുടെ പദ്ധതി തകർത്ത് ഭീകരവിരുദ്ധ സേന. നാല് ഭീകരരെ പിടികൂടി. ബംഗ്ലാദേശിൽ നിന്നും എത്തിയ മുഹമ്മദ് സോജബ്, ഖാലിദ് അൻസാരി, അസ്ഹറുൾ ഇസ്ലാം അൻസാരി, മൊമിലുൽ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണം ലക്ഷ്യമിട്ട് ഗുജറാത്തിൽ എത്തിയ ഇവർ ഏറെ നാളായി അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭീകര വിരുദ്ധ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു നാലംഗ ഭീകര സംഘത്തെ പിടികൂടിയത്.
ബംഗ്ലാദേശിലെ അൽ ഖ്വായ്ദ തലവൻ ഷയ്ബയുടെ നിർദ്ദേശപ്രകാരമാണ് നാല് പേരും ഗുജറാത്തിൽ എത്തിയത് എന്നാണ് ഭീകര വിരുദ്ധ സേന നൽകുന്ന വിവരം. അഹമ്മദാബാദിൽ എത്തിയ ഇവർ വ്യാജരേഖകൾ ഉപയോഗിച്ച് വിവിധ ഫാക്ടറികളിൽ ജോലിയിൽ ചേർന്നു. യുവാക്കൾക്കിടയിൽ അൽ ഖ്വായ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുയും വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുകയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇവർ ഇന്ത്യയിൽ എത്തിയത്. ഇതിന് പുറമേ ഭീകരാക്രമണങ്ങൾക്കായി പണം ശേഖരിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനായുള്ള പരിശീലനവും നേടിയ ശേഷമായിരുന്നു നാലംഗ സംഘം ഇന്ത്യയിൽ എത്തിയത്.
സംഭവത്തിൽ ഭീകര വിരുദ്ധ സേന ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കൂടുതൽ ഭീകരർ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരെ സംബന്ധിച്ച വിവരങ്ങൾ ഭീകര വിരുദ്ധ സേന ശേഖരിക്കാൻ ആരംഭിച്ചു.
Discussion about this post