പത്തനംതിട്ട: ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗവി സ്വദേശി ഈശ്വരനാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പൊന്നമ്പലമേട്ടിലേക്ക് കടക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തെ സഹായിച്ചത് ഇയാളാണെന്നാണ് സൂചന. ഇതിനായി ഇവരിൽ നിന്നും പണം കൈപ്പറ്റിയതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വരനെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പൂജയ്ക്കായി പൊന്നമ്പലമേട്ടിലേക്ക് ഇയാൾ പോയിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ ഉൾപ്പെടെ അഞ്ച് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി അനധികൃത പൂജ നടത്തിയത്. തമിഴ്‌നാട്ടിലുള്ള സംഘമായിരുന്നു നാരായണന്റെ നേതൃത്വത്തിൽ ഇവിടെ പൂജ നടത്തിയത്. പൂജയിൽ പങ്കെടുത്തവർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് പൂജ സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ് പൊന്നമ്പലമേടും ഇതിനോട് ചേർന്നുള്ള കാടും. ഇവിടേയ്ക്ക് അതിക്രമിച്ച് കടന്നതിനാണ് ഇവർക്കെതിരെ കേസ് എടുത്തത്.
സംഭവത്തിൽ വനംവികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു, ഇടനിലക്കാരൻ ചന്ദ്രശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ രാജേന്ദ്രനെയും സാബുവിനെയും സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post