പത്തനംതിട്ട: കെഎസ്ആർടിസി ബസ്, ശബരിമല തീർത്ഥാടകരിൽ നിന്ന് അമിതനിരക്ക് ഈടാക്കിയ സംഭവത്തിൽ നടപടിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിയ്ക്കും സിസിഐ നോട്ടീസ് അയച്ചു. സംഭവത്തിൽ നാലാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം.
നിലക്കൽ-പമ്പ റൂട്ട് അടക്കം 31 റൂട്ടുകളിൽ ശബരിമല സീസൺ സമയത്തും അല്ലാത്തപ്പോഴും ഈടാക്കുന്ന ചാർജ് അടക്കമുള്ള 9 ചോദ്യങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകൻ ഷൈൻ പി ശശിധരന്റെ പരാതിയിലാണ് സിസിഐയുടെ ഇടപെടൽ.
നിലക്കൽ മുതൽ പമ്പ വരെ തീർത്ഥാടകരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അമിതനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. കെഎസ്ആർടിസി ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും നിരക്ക് വർധന അന്യായമെന്നും മുൻപ് ഹൈക്കോടതി സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു. സർവീസിന് കുത്തക അവകാശമുള്ള കെഎസ്ആർടിസി അയ്യപ്പൻമാരെ ചൂഷണം ചെയ്യുകയാണെന്നും അന്ന് ആരോപണമുയർന്നിരുന്നു.
അതേസമയം സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താകും ശബരിമല തീർത്ഥാടകർക്കുള്ള നിരക്ക് പുന:പരിശോധിക്കുന്ന കാര്യത്തിൽ സിസിഐ തീരുമാനമെടുക്കുക.
Discussion about this post