ന്യൂഡൽഹി: ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ തമിഴ്‌നാട്ടിലെ ഒരു വിശുദ്ധ ശൈവ മഠം നെഹ്‌റുവിന് കൈമാറിയതാണ് പാവനമായ ആ സെങ്കോൽ. എന്നാൽ അത് ഒരു മ്യൂസിയത്തിൽ വാക്കിംഗ് സ്റ്റിക് ആയി മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
സെങ്കോൽ നിർമിച്ച വിശുദ്ധ ശൈവ മഠം തിരുവാടുതുറൈ അഥീനം തന്നെ സ്വാതന്ത്ര്യസമയത്ത് സെങ്കോലിനുണ്ടായിരുന്ന പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ അഥീനം പറയുന്ന ചരിത്രം വ്യാജമാണെന്നാണ് കോൺഗ്രസ് പറയുന്നത്. അവരുടെ സ്വഭാവം ഒരിക്കൽ കൂടി പ്രകടിപ്പിക്കുകയാണ് കോൺഗ്രസ് എന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ അസമിൽ പൊതുവേദിയിലും പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാനുളള കോൺഗ്രസിന്റെ തീരുമാനത്തെ അമിത് ഷാ വിമർശിച്ചിരുന്നു. പാർലമെന്റ് ഉദ്ഘാടനത്തിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിലവിലുളള സീറ്റുകൾ പോലും ലഭിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ മാസം 28 നാണ് പാർലമെന്റ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെയുളളവർ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. എന്നാൽ ബിഎസ്പി, ടിഡിപി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങി നിരവധി പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post