ന്യൂഡൽഹി: ഉദ്ഘാടനത്തിന് തയ്യാറായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം വോയ്‌സ് ഓവറിനൊപ്പം ാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘മൈ പാർലമെന്റ് മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വീഡിയോ പങ്കുവയ്ക്കാനാണ് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ വീഡിയോ ഐതിഹാസിക മന്ദിരത്തിന്റെ നേർക്കാഴ്ചയാണ് നൽകുന്നത്. എനിക്കൊരു പ്രത്യേക അഭ്യർത്ഥനയുണ്ട് . പാർലമെന്റ് മന്ദിരത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കുന്ന സ്വന്തം വോയ്‌സ് ഓവറിനൊപ്പം ഈ വീഡിയോ പങ്കിടുക. അതിൽ ചിലത് ഞാൻ വീണ്ടും ട്വീറ്റ് ചെയ്യും. മൈ പാർലമെന്റ് മൈ പ്രൈഡ് എന്ന ഹാഷ് ടാഗ് ഉപയോഗിക്കാൻ മറക്കരുത്,’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാർക്ക് ലോക്‌സഭ സെക്രട്ടറി ജനറൽ ഔദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്‌സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമാണം ടാറ്റ പ്രോജക്ട്‌സ് ആണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടത്തെ അപേക്ഷിച്ച് വലുപ്പമേറിയ അകത്തളങ്ങളും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഹാളുകളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. കൂടാതെ വലിയ ലൈബ്രറി, വിശാലമായ പാർക്കിങ് സ്‌പേസ്, കമ്മിറ്റി റൂമുകൾ, കൂടുതൽ ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. അംഗപരിമിതർക്ക് അടക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.
65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ളതാണ് പുതിയ നിർമിതി. പുതിയ മന്ദിരത്തിൽ തയ്യാറായിരിക്കുന്ന 384 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളിന്റെ തീം താമരയാണ്. കൂടാതെ 888 പേർക്കിരിക്കാവുന്ന ലോക്‌സഭാ ഹാളുമുണ്ടാകും. മയിലിന്റെ രൂപമാണ് ലോക്‌സഭാ ഹാളിന്റെ ഇന്റീരിയർ തീം. രാജ്യത്തെ വർദ്ധിച്ച ജനസംഖ്യയ്ക്ക് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമാണിത്












