കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന്റെ പേരിൽ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.
താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പോലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്.13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
ബാങ്കിന് സൈബർ സെൽ പോലീസിൽ നിന്നുമാണ് നിർദേശം ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ അ റിയാൻ ജയ്പൂർ ജവഹർ നഗർ സർക്കിൾ എസ് എച്ച് ഒയെ ബന്ധപ്പെടാനാണ് ആക്‌സിസ് ബാങ്ക് അധികൃതർ രേഖാമൂലം അക്കൗണ്ട് ഉടമയായ സാജിറിന് മറുപടി നൽകിയത്.തനിക്ക് നേരിട്ട് ബന്ധമില്ലാത്ത കൃത്യം വഴി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിൻവലിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് സാജിർ.
Discussion about this post