മലപ്പുറം: കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങി മരിച്ച റസാഖ് പയമ്പ്രോട്ടിന്റെ മരണമുണ്ടാക്കിയ നടുക്കം വിട്ടുമാറും മുൻപ് വിവാദ പ്ലാസ്റ്റിക് ഫാക്ടറി തുറക്കാൻ നടത്തിയ നീക്കം നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തൽക്കാലം ഫാക്ടറി തുറക്കേണ്ടെന്ന് പോലീസും നിർദ്ദേശിച്ചു.
വീടിനോട് ചേർന്നുളള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പരാതി നൽകി മടുത്താണ് സിപിഎം സഹയാത്രികനായിരുന്ന റസാഖ് ഒടുവിൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ചത്. പൊതുരംഗത്തും സാംസ്‌കാരിക രംഗത്തും സജീവമായിരുന്ന റസാഖിന്റെ മരണമുണ്ടാക്കിയ നടുക്കം മാറും മുൻപേയാണ് ഫാക്ടറി തുറക്കാൻ ശ്രമം നടന്നത്.
ഫാക്ടറി വിഷയത്തിൽ പഞ്ചായത്തുമായി പോരിലായിരുന്നു റസാഖ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ സഹിതമെത്തിയാണ് പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങി മരിച്ചത്. റസാഖിന്റെ സഹോദരൻ ഏതാനും മാസങ്ങൾക്ക് മുൻപ് ശ്വാസകോശരോഗം മൂലം മരിച്ചിരുന്നു. മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരൻ രോഗബാധിതനായതെന്ന് ആരോപിച്ച് റസാഖ് നിരവധി പരാതികളാണ് പഞ്ചായത്തിന് നൽകിയത്.
പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ തന്റെ പരാതികളിൽ ഇടപെടലുകൾ ഉണ്ടാകാത്തത് റസാഖിന് മാനസീക വിഷമം ഉണ്ടാക്കിയിരുന്നു. കൊണ്ടോട്ടി മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറി കൂടിയാണ് റസാഖ്. മക്കളില്ലാത്ത റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം നിർമിക്കാനായി പാർട്ടിക്ക് എഴുതി കൊടുക്കുകയും ചെയ്്തിരുന്നു.
Discussion about this post