പാലക്കാട് : ഹോട്ടൽ ഉടമ സിദ്ദീഖിനൻരെ കൊലപാതകത്തിൽ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫർഹാന. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണെന്നും കൊല ചെയ്യുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത് എന്നും ഫർഹാന പറഞ്ഞു.
‘ഞാൻ ആരെയും കൊന്നിട്ടില്ല. ഹണിട്രാപ്പാണെന്നത് പച്ചക്കള്ളം. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണ്. സിദ്ദീഖും ഷിബിലിയുമായി വാക്കു തർക്കമുണ്ടായി. കൊല ചെയ്യുമ്പോൾ ഞാൻ മുറിയിലുണ്ടായിരുന്നു.’ ഫർഹാന പറഞ്ഞു. ഷിബിലി ആരാണെന്ന ചോദ്യത്തിന് ‘ഞാൻ സ്‌നേഹിക്കുന്ന ആളാണ്’ എന്നും ഫർഹാന മറുപടി നൽകി.
അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെയാണ് സിദ്ദീഖിന്റെ ഫോൺ കണ്ടെത്തിയത്. ചുരത്തിലെ ഒൻപതാംവളവിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിച്ച് മടങ്ങും വഴിയാണ് ഫോൺ കളഞ്ഞതാണെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ.
ഹണി ട്രാപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്
എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയിൽ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്.
ലോഡ്ജിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (23) എന്നിവരാണ് കേസിലെ പ്രതികൾ.
Discussion about this post