തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മലയാളിയായ കേന്ദ്രമന്ത്രി ആരാച്ചാരെപ്പോലെ സന്തോഷത്തോടെ തുളളിച്ചാടുകയാണെന്ന് മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് ആർക്കും സന്തോഷം നൽകുന്ന കാര്യമല്ലെന്നാണ് റിയാസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അവകാശമാണ് കടമെടുപ്പ്. അങ്ങനെയുളള ഒരു വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളി. വല്ലാത്ത ഒരു മാനസീകാവസ്ഥ തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചതെന്ന് 23000 ത്തോളം ഉണ്ടായിരുന്നത് ഇപ്പോൾ 15,000 കോടി രൂപയിലെത്തിയെന്നും അതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷത്തോടെ തുളളിച്ചാടുകയാണെന്നും കേരളത്തിന്റെ ആരാച്ചാരെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
യഥാർത്ഥത്തിൽ സംസ്ഥാനത്തിന് വേണ്ടി ഇടപെട്ട് മുന്നോട്ടു പോകേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും കേന്ദ്രസർക്കാരിലെ സ്വാധീനം ഉപയോഗിച്ച് കേരളത്തെ പ്രയാസത്തിലാക്കുന്ന ഈ നീക്കത്തെ ഇല്ലാതാക്കനല്ലേ ശ്രമിക്കേണ്ടതെന്നും റിയാസ് ചോദിക്കുന്നു. അതേസമയം കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന ഇടത് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കേരളത്തിന് അർഹമായ മുഴുവൻ തുകയും ലഭിക്കുമെന്നും വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അനാവശ്യ ധൂർത്ത് ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും ഏറ്റവും കൂടുതൽ കടമെടുക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്ന ആർബിഐ റിപ്പോർട്ട് ഉയർത്തിക്കാട്ടി വി. മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് റിയാസിന്റെ പ്രതികരണം.
Discussion about this post