ലണ്ടൻ: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ വിമാനത്താവളത്തിൽ വെച്ച് കരണത്ത് അടിച്ച സംഭവത്തിൽ വിശദീകരണവുമായി യുകെയിലെ പ്രവാസി മലയാളിയും ഇടതുപക്ഷ പ്രവർത്തകനുമായ രാജേഷ് കൃഷ്ണ. ഇന്നലെ മുതൽ സമൂഹമാദ്ധ്യമങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും തല്ലുന്നത് എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ തല്ല് നടന്നോയെന്നും സംശയമായി.
ഇതിനൊടുവിലാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി എത്തിയത്. ഒരേയൊരു കാര്യത്തിന് ഞാൻ എന്റെ സുഹൃത്തുക്കളോട്, ‘സുഹൃത്തുക്കളോട് മാത്രം’ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങളിതുവരെ എന്നിൽ നിന്നും കേട്ടിട്ടില്ലാത്ത ഞാനൊരിക്കലും ഉപയോഗിച്ചു ശീലമില്ലാത്ത ചില ഭാഷാ പ്രയോഗങ്ങളെ പ്രതി ഞാൻ ഖേദിക്കുന്നത് നിങ്ങളെയോർത്ത് മാത്രമാണ്. നടന്ന സംഭവം പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമല്ല. അതങ്ങനെ സംഭവിച്ചു പോയി. തെറിച്ചു വീഴുന്ന വാക്കാണല്ലോ തെറി.
അന്നേരത്ത് പുറത്തു വീണ വാക്കുകൾ എന്നെയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കുറിച്ച് ദീർഘകാലമായി വ്യാജവാർത്തകൾ പടച്ച് വിട്ട് ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോഴുള്ള അനിയന്ത്രിതമായ വികാരപ്രകടനത്തിന്റെ ഭാഗമായിരുന്നു. എന്റെ പ്രവർത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലെങ്കിലും ഭാഷ ശരിയായില്ല എന്നോർമ്മിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പു പറയുന്നു.
പറയാനുള്ളത് തലയുയർത്തിത്തന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം. അത് എന്നെ പരിചയമുള്ളവർക്ക് നന്നായറിയാം. അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ പ്രേരണയാലോ അദ്ദേഹത്തെ ഭയന്നോ മനസ്സില്ലാ മനസോടെ പോസ്റ്റിടുകയും നിസ്സഹായത വെളിപ്പെടുത്തുകയും ചെയ്ത സുഹൃത്തുക്കൾക്ക് രാജേഷ് നന്ദി പറയുകയും ചെയ്യുന്നു.
എന്നെ തല്ലി എന്നവകാശപ്പെടുന്ന അദ്ദേഹം ശരീരം മുഴുവനും ക്യാമറയുമായി നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ പക്കൽ തെളിവും ഉണ്ടാകുമല്ലോ. എനിക്കാണെങ്കിൽ അവകാശവാദങ്ങളേയില്ല. ഞാനും അതു തന്നെയാണ് പറയുന്നത്. അദ്ദേഹം മാറ്റിപ്പറയുമോ എന്നായിരുന്നു എന്റെ പേടി. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചല്ലല്ലോ അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ കണ്ടു ‘ മുട്ടിയത് ‘. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒന്ന് ഹൃദയം തുടിച്ചു എന്നത് പരമാർത്ഥമാണ്. വിവേകത്താലല്ല, വികാരത്തള്ളിച്ചയാലാണ് ഞാനദ്ദേഹത്തിന്റെ സമീപത്തേക്ക് നയിക്കപ്പെട്ടത്. ബാക്കി കഥകൾ അദ്ദേഹം പറയട്ടെ. അതാണ് സത്യമെന്ന് രാജേഷ് പറയുന്നു.
2017 ൽ ഒരു പരിപാടിയുടെ വാർത്തയിടാൻ അതിന്റെ സംഘാടകരോട് പൈസ ചോദിച്ചത് ഞാൻ ചോദ്യം ചെയ്ത അന്നുമുതൽ തുടങ്ങിയതാണ് എന്നോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുത. ജിഷാ വധക്കേസിൽ ഇലക്ഷൻ വരെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ‘ ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ’ എന്ന് പറഞ്ഞതിനെ യുക്തിപൂർവ്വം ഖണ്ഡിച്ചപ്പോൾ അദ്ദേഹത്തിന്റെ വൈരം ഇരട്ടിച്ചു. അതിനു ശേഷം പലവട്ടം എന്നേയും പല സുഹൃത്തുക്കളെയും പറ്റി തോന്നുന്നതൊക്കെ പറഞ്ഞു കൂട്ടി.
ആർക്കെതിരെയും’ഫ്രോഡ് ‘ എന്ന വാക്ക് അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നത് സ്വയം കണ്ണാടിയിൽ നോക്കിയാണോ എന്നെനിക്ക് സംശയമുണ്ട്.
അദ്ദേഹത്തിന് വ്യക്തിവിരോധമുള്ള രാഷ്ട്രീയക്കാരെയും ഒട്ടനവധി സ്ത്രീകളെ വരെ മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ നിരന്തരം അധിക്ഷേപിക്കുമ്പോൾ ഇതേ സ്വാതന്ത്ര്യമുള്ള മറ്റ് മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റുപിടിക്കുന്നില്ല എന്നത് പൊതുസമൂഹം മനസ്സിലാക്കണം. സ്വന്തം അനുചരവൃന്ദത്തിൽപ്പെട്ട ചിലരെപ്പറ്റിയുള്ള സത്യസന്ധമായ വാർത്തകൾ വരെ ഒഴിവാക്കാനും അവരെ വെള്ളപൂശാനും നിരന്തരം ശ്രമിക്കുന്ന ഒരു ചാനലിനെ പിന്തുണക്കുന്നവർ ആ ജീർണ്ണതയെ വളർത്തുന്നവരാണെന്ന് രാജേഷ് പറയുന്നു.
വാർത്തകൾ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി ആവണം എന്ന് ഒരു മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഉത്തമബോധ്യമുണ്ട്.ഒരു സൈബറിടത്തിൽ ആളെക്കൂട്ടാനായി എന്ത് വൃത്തികേടും മറ്റുള്ളവരെപ്പറ്റി പറയുന്ന ഒരാളെ ‘ധീര’നായി പലരും വാഴ്ത്തുന്നതു കണ്ടു. ധീരതയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പം വേറെയാണ്. എനിക്കീ ധീരത അന്യവുമാണെന്ന് രാജേഷ് കൃഷ്ണ പറയുന്നു.
ഷാജനെ പിന്തുണച്ച ജോയ് മാത്യുവിനും രാജേഷ് കൃഷ്ണ മറുപടി നൽകുന്നു. ‘അനന്യമായ ശൈലിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഏകാകിയായ ആ സൈനികനെ ‘ (??) ഞാൻ തല്ലിയത് ലൈംഗികദാരിദ്ര്യമുള്ളതുകൊണ്ടാണ് എന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കണ്ടെത്തലിലാണ് ഞാൻ ചിരിച്ചു മറിഞ്ഞത്. അങ്ങേയറ്റം ഫ്രസ്റ്റേറ്റഡായി അയാൾ സ്വന്തം തൊഴിലിടത്തിൽ കോസ്റ്റ്യൂം ഡിസൈനറോടു വരെ മോശമായി പെരുമാറുന്നത് ഏത് ‘ദാരിദ്ര്യ ‘ത്തിന്റെ പശ്ചാത്തലത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. അത്തരം ദാരിദ്ര്യത്തിനുള്ള മരുന്ന് കണ്ടെത്തിത്തരാൻ എനിക്ക് സാധിക്കുകയല്ല എന്ന് ആത്മമിത്രത്തോട് അദ്ദേഹം പറയുമായിരിക്കുമെന്നും രാജേഷ് കൃഷ്ണ പറയുന്നു.
ഈ വിഷയം സംബന്ധിച്ച് തന്റെ ഏക പ്രതികരണമാണിതെന്ന് വ്യക്തമാക്കിയാണ് രാജേഷ് കൃഷ്ണ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഷാജനെപ്പോലെ കമന്റ് ബോക്‌സ് പൂട്ടി ഓടുകയില്ല. അദ്ദേഹത്തിനും ഫേക്കുകൾക്കും അനുചരവൃന്ദത്തിനും പൂണ്ട് വിളയാടാമെന്നും പറയുന്നുണ്ട്.
Discussion about this post